Tuesday, 24 December 2024

അച്യുതാനന്ദൻറെ ആദർശം

         ഇന്നത്തെ പത്രത്തില്‍ (05 .11 .11 )കണ്ട ഒരു വാര്‍ത്തയാണ് ഈ കുറിപ്പിന്റെ പ്രേരണ. രാഷ്ട്രീയത്തില്‍ ഇന്ന് ആദര്‍ശം എന്നത് ഒരപൂര്‍വ വസ്തുവാണ്. എന്നാല്‍ അല്‍പ്പം ചില നേതാക്കള്‍ തങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട് അത്തരക്കാര്‍. മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ വി.എസ്. അച്ചുതാനന്ദന്‍ ഈ കൂട്ടത്തില്‍ പെടുന്നു എന്ന് പറയാം. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നാം 2011  നവംബര്‍ അഞ്ചിന്റെ പത്രങ്ങളില്‍ കണ്ടത്.

        ഇപ്പോഴത്തെ വ്യവസായ മന്ത്രിയും, മുസ്ലിം ലീഗ് നേതാവും, ഐസ്ക്രീം ഫെയിമുമായ പി.കെ. കുഞ്ഞാലി ക്കുട്ടി നൂറ്റിനാല്‍പ്പത്തിഒന്ന് എം.എല്‍.എ. മാര്‍ക്കും ഓരോ ഐ പാഡ് സമ്മാനമായി നല്‍കി. ഒന്നിന് 40,000  രൂപ വില വരും. വ്യവസായ വകുപ്പിന്റെ വകയായി നല്‍കിയതല്ല  ഇത്. സ്വന്തം നിലയില്‍ കൊടുത്തതാണ് . ഇരുപത്തിമൂന്നു എം.എല്‍. എ. മാര്‍ ഒഴികെ ബാക്കി എല്ലാവരും അത് സന്തോഷത്തോടെ സ്വീകരിച്ചു. ഇടതുപക്ഷ എം.എല്‍.എ. മാരും സ്വീകരിച്ചവരുടെ കൂട്ടത്തില്‍ പെടും. 'കൊണ്ട് പോടാ' (അങ്ങനെ മനസ്സില്‍ പറഞ്ഞിട്ടുണ്ടാവും) എന്ന് പറഞ്ഞവരില്‍ പ്രമുഖന്‍ വി. എസ്. ആണ്. മറ്റു 22  പേര്‍ ആരാണെന്ന് പത്രത്തില്‍ കണ്ടില്ല. ഏതായാലും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സ്വീകരിച്ച യു.ഡി.എഫ്. എം.എല്‍.എ.മാരെ ഞാന്‍ കുറ്റം പറയില്ല. പക്ഷെ സ്വീകരിച്ച ഇടതുപക്ഷക്കാരുണ്ടല്ലോ, വിശേഷിച്ചു കമ്യൂണിസ്ടുകാര്‍, അവരോടു പുച്ഛമാണ് തോന്നുന്നത്. ഇത്രയും നെറികേട് ചെയ്ത ഒരു വൃത്തികെട്ട മനുഷ്യന്റെ കയ്യില്‍ നിന്ന് 'സമ്മാനം' വാങ്ങാന്‍ ലജ്ജയില്ലേ ഇവന്മാര്‍ക്ക്. രാഷ്ട്രീയ എതിരാളികളുമായി വ്യകതിപരമായ അടുപ്പം പുലര്‍ത്തുന്നതിലോ സ്നേഹം പങ്കിടുന്നതിലോ ഒരു തെറ്റുമില്ല. പക്ഷെ, നെറികേടിന്റെ പര്യായമായ ഒരുവനുമായി എങ്ങനെ സ്നേഹം പുലര്‍ത്താന്‍ കഴിയും? ഒരു വെറുക്കപ്പെട്ടവനല്ലേ ഇയാള്‍? അല്ലെന്നുണ്ടോ? ഇയാളുടെ പേരിലുള്ള ആരോപണങ്ങള്‍ കെട്ടിചമച്ചതാണെന്ന് കമ്മ്യൂണിസ്റ്റു കാര്‍ കരുതുന്നുണ്ടോ? അതോ ചിലര്‍ പറയുന്നത് പോലെ ശിക്ഷിക്കപ്പെടുന്നതു വരെ  ആരും കുറ്റവാളിയല്ല എന്ന 'ആപ്ത വാക്യം' ഇവിടെ പ്രയോഗിച്ചു കുഞ്ഞാപ്പയേയും  ആ കൂട്ടത്തില്‍ പെടുത്തുകയാണോ? 
അതല്ലെങ്കില്‍ 'അയാള്‍ കുറ്റവാളിയാണെങ്കിലും ഞങ്ങള്‍ക്ക് വ്യക്തിപരമായി അയാളോട് അലോഗ്യമൊന്നു
മില്ല' എന്ന അവസരവാദപരമായ നിലപാട് സ്വീകരിക്കുകയാണോ?  അതോ, യേശു കൃസ്തുവിന്റെ ഉപദേശം  അംഗീകരിച്ചു കൊണ്ട്, ഏത് അറപ്പുളവാക്കുന്ന പ്രവൃത്തി ചെയ്തവനെയും സ്നേഹം കൊണ്ട് പരിവര്‍ത്തിപ്പിക്കുന്ന  അത്യുദാത്തമായ മാര്‍ഗം സ്വീകരിക്കുകയാണോ?  ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ചായ കുടിക്കുന്നത് വിലക്കിയവര്‍ ഇതൊന്നും പറയുമെന്ന് തോന്നുന്നില്ല. ശത്രുവിനെ ശത്രുവായിത്തന്നെ കണ്ട് പരിപൂര്‍ണ നിസ്സഹകരണം പുലര്‍ത്തുന്നവര്‍ തന്നെയാണ് കമ്യൂണിസ്ടുകാര്‍. 

        പിന്നെയെന്തേ കുഞ്ഞാലിക്കുട്ടിയുടെ സമ്മാനം സ്വീകരിച്ചു? അയാള്‍ ശത്രുവല്ല. നാളെ മിത്രമാവേണ്ടവനാണ്. മിത്രമാക്കാന്‍ വേണ്ടിയായിരുന്നു ഐസ്ക്രീം കേസ് അട്ടിമറിച്ചത് എന്ന് ആര്‍ക്കാണ് അറിയാത്തത്. അതിനു കൂട്ട് നിന്നത് അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍. അയാള്‍ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് 15  ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് അന്ന് അതിനു വേണ്ടി എല്ലാം ചെയ്ത കെ.എ. റൌഫ് തന്നെ പറഞ്ഞു. അതിന്റെ വീഡിയോ തെളിവുകള്‍ ഇന്ത്യാവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്തു.(2011  ഒക്ടോബര്‍) ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ  പി. ശശിയാണ് പാര്‍ട്ടിക്ക് വേണ്ടി എല്ലാ കരുക്കളും നീക്കിയത്. പൊളിറ്റിക്കല്‍ സെക്രട്ടറിയായി ഇരുന്നു കൊണ്ട്  നായനാരെ നിയന്ത്രിച്ചിരുന്നത് ഇയാളാണ്. അന്നത്തെ ഡയരക്ടര്‍  ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയിരുന്ന കല്ലട സുകുമാരന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ  ശക്തമായ തെളിവുകളുണ്ടെന്ന് സ്ഥാപിച്ചു കൊണ്ട് 14  പേജുള്ള ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയെങ്കിലും അതൊക്കെ അട്ടത്ത് വെക്കുകയും വെറും നാല് പേജുള്ള ദാമോദരന്റെ റിപ്പോര്‍ട്ട് നാല് കയ്യും കൂട്ടി സ്വീകരിക്കുകയുമാണത്രെ  ഉണ്ടായത്. കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചാല്‍ മുസ്ലിം ലീഗ് എല്‍.ഡി.എഫ്.ല്‍ ചേരുകയും അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം ഉറപ്പാക്കുകയും ചെയ്യാം. അതായിരുന്നു അടവ് നയം. അത് പൊളിയുകയും കുഞ്ഞാലിക്കുട്ടി 'അഗ്നിശുദ്ധി വരുത്തി' മാന്യനായി ഇടതു പക്ഷത്തെ കൊഞ്ഞനം കാട്ടി നടക്കുകയും ചെയ്യുന്നു; ഇപ്പോള്‍ നാട് ഭരിക്കുകയും ചെയ്യുന്നു. അധികാരത്തിനു വേണ്ടി എന്ത് നെറികേടും ചെയ്യുന്നവര്‍ക്ക് കിട്ടിയ ശിക്ഷയാണ് അത്! 

       കുഞ്ഞാലിക്കുട്ടിയുടെ 'ഉപഹാരം' വാങ്ങിയ കമ്യൂണിസ്റ്റു കാര്‍ക്ക് ഉളുപ്പുണ്ടോ എന്ന് ചോദിച്ചാല്‍ ക്ഷോഭിക്കരുത്. വ്യകതിപരമായ  സ്നേഹം എന്ന ന്യായീകരണത്തിനൊന്നും ഇവിടെ ഒരു പ്രസക്തിയുമില്ല.
സാമൂഹികവിരുദ്ധമായ, മനുഷ്യത്വ വിരുദ്ധമായ, ക്രിമിനല്‍ എന്ന് വിളിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തവനോട്‌ ഒരു മനുഷ്യ സ്നേഹിക്ക്, ഒരു നീതി ബോധമുള്ളയാള്‍ക്ക്, നന്മയുടെ പക്ഷത്തു നില്‍ക്കുന്നയാള്‍ക്ക്  സൗഹൃദം പുലര്താനാവില്ല; ആവുകയു മരുത്. പിന്നെന്തു കോപ്പിലെ ആദര്‍ശം സഖാവേ?
   നാളെ ഗോവിന്ദച്ചാമി നിങ്ങള്‍ക്കൊരു സമ്മാനം  നല്‍കിയാല്‍ നിങ്ങള്‍ അത് സ്വീകരിക്കുമോ? 

        

Tuesday, 22 November 2011

ശബരിമല വിശേഷം

                                   

      വൃശ്ചികമാസം തുടങ്ങി. മണ്ഡലകാലമായി. അതിരാവിലെ കുളിച്ചു അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചു
അയ്യപ്പഭക്തന്മാര്‍ പുതിയ ജീവിതം ആരംഭിച്ചു. എല്ലാവരും നല്ല കുട്ടികള്‍. ഇന്നലെ വരെ 'വീശി' നടന്ന
വരാണ്. 'വാള്' വെച്ചവരാണ്. ചുണ്ടിനടിയില്‍  ഹാന്‍സ്  വെച്ച് തരിപ്പ് അനുഭവിച്ചവരാണ്. ഇല്ല, ഈ നല്ല സ്വഭാവം അധികനാള്‍ നീളില്ല. പലര്‍ക്കും ഏതാനും ആഴ്ചകള്‍ മാത്രം. ഇന്നലെ ഒരാള്‍ ഒരു സ്വാമിയോട് ചോദിക്കുന്നത് കേട്ടു: "എന്നാ പോണത്?" മാലയിട്ടിട്ട് ഒരാഴ്ചയായിട്ടില്ല. അപ്പോഴേക്കും ചോദിക്കയായി എന്നാ പോകുന്നത് എന്ന്. അയാള്‍ക്കറിയാം ഇവന്മാര്‍ക്ക് അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന്. എത്രയും വേഗം പോയി വരണമെന്നാണ് സ്വാമിയുടെ മനസ്സിലിരിപ്പ്. എത്ര നാള്‍ ഇങ്ങനെ ഡ്രൈ ആയി നടക്കും. പണ്ടൊക്കെ സ്വാമിമാര്‍ മകരവിളക്കിന് കണക്കാക്കിയാണ് ശബരിമലയിലേക്ക് പോയിരുന്നത്. ഇപ്പോള്‍ എപ്പോള്‍ വേണമെങ്കിലും പോകാം എന്നായിട്ടുണ്ട്. വൃശ്ചികം ഒന്നിന് തന്നെ പതിനെട്ടാം പടി കയറി ധാരാളം അയ്യപ്പന്മാര്‍ അയ്യനെ കണ്ട വാര്‍ത്ത പത്രത്തിലുണ്ടായിരുന്നു.

      ഇപ്പോള്‍ മലയാളികളില്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് മകരജ്യോതി (?) കാണാന്‍ വേണ്ടി പോകുന്നത്. അത് ഒരു തട്ടിപ്പായിരുന്നെന്നു കണ്ണ് തുറന്നിരിക്കുന്ന മലയാളി ഭക്തന്മാര്‍ക്കൊക്കെ മനസ്സിലായി ട്ടുണ്ട്. ചില അപൂര്‍വ്വം കൂപമണ്ടൂകങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല. ഇനി അറിഞ്ഞാലും പോകും എന്ന കാര്യത്തില്‍ സംശയമില്ല.ഇപ്പോള്‍ വരുന്ന കോടിക്കണ
ക്കിനാളുകള്‍ തമിഴ്നാട്ടകാരും ആന്ധ്രക്കാരും ഒക്കെയായ അന്യസംസ്ഥാനക്കാരാണ്. ആ പാവങ്ങള്‍ ഈ തട്ടിപ്പൊന്നും അറിഞ്ഞിട്ടില്ലേ? അറിയാതിരിക്കണേ എന്നാണ് ഇവിടുത്തെ ദേവസ്വം ബോഡിന്റെയും സര്‍ക്കാരിന്റെയും  ഒക്കെ പ്രാര്‍ത്ഥന. പത്തു നൂറു കോടിയോളം  രൂപ ഒരു വര്ഷം വരുമാനമായി ക്ഷേത്രത്തില്‍ ലഭിക്കുന്നു. അത് കൂടാതെ പല നിലക്കും വരുമാനമുണ്ട്. എത്രയോ ആള്‍ക്ക് തൊഴില്‍!

      ഈ വരുമാനവും ബെവറെജസ്‌ കോര്‍പ്പറേഷന്‍ടെ വരുമാനവും തമ്മില്‍ ഒരു താരതമ്മ്യം ആവശ്യമാണ്‌.
രണ്ടും ചെയ്യുന്നത് ഒരേ പ്രവര്‍ത്തിയാണല്ലോ! മിഥ്യാ സുഖം. (കാറല്‍ മാര്‍ക്സിനോട് കടപ്പാട്) 5000  കോടി രൂപയിലധികമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബെവറെജസ്‌   കോര്‍പ്പറേഷന്‍ടെ വരുമാനും. വര്‍ഷംപ്രതി ഈ രണ്ടു മേഖലയിലുമുളള വരുമാനം വര്‍ധിച്ചു വരുകയാണ്. ഭരണക്കാര്‍ക്ക് നല്ല സന്തോഷം. നമ്മുടെ മുന്‍മന്ത്രി ജി. സുധാകരന്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത്, ശബരിമല നടവരവ് വര്ധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചത് അക്കാലത്തു നമ്മള്‍ ടീവിയിലൂടെ കണ്ടതോര്‍മകാണുമല്ലോ! ഒരു ഭരണനേട്ടം പോലെയാണ് ഭക്തജനവര്‍ധനയെയും  തല്‍ഫലമായുണ്ടായ വരുമാനവര്‍ദ്ധനവിനെയും അദ്ദേഹം കണ്ടത് എന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ സൂചിപ്പിച്ചിരുന്നു. ബിവറെജസിലും, ശബരിമലയിലും വരുമാനം കൂടുന്നത് ഒരു പോലെ സമൂഹത്തിന്റെ അധപ്പതനത്തിന്റെ ലക്ഷണമാണെന്ന് ഈ മാര്‍ക്സിസ്റ്റുകാരന് അറിയില്ലേ? അറിയുമെങ്കില്‍ ഇവന്മാര്‍ ശബരിമല തീര്‍ത്ഥാടനം മതസൌഹാര്‍ ദ്ദം ഊട്ടിയുറപ്പിക്കുന്നു  എന്ന ഭോഷ്ക് പറയുകയില്ലല്ലോ!

       ഇപ്രാവശ്യവും വരുമാനവും ഭക്തജനത്തിരക്കും ഒട്ടും കുറയില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം.
അവിടെ പോകുന്നവരൊക്കെ ഭക്തന്മാരാണ് എന്ന് എനിക്ക് അഭിപ്രായമില്ല. കുറച്ചൊക്കെ കാണും. വിശേഷിച്ചു 'അണ്ണാച്ചിമാര്‍'. മറ്റേതൊക്കെ ടൂറിസ്റ്റുകളാണ്. ഈ 'ഭക്തന്മാര്‍' മൂലം നാട്ടിലുണ്ടാവുന്ന വിപത്തുകള്‍ ക്ക് നേരെ എല്ലാവരും കണ്ണടക്കുകയാണ്.

       ഇപ്പോള്‍ ഇത്രമാത്രം. ശബരിമല വിശേഷം തുടരും.

      ശബരിമലയില്‍ ആനയുടെ വിളയാട്ടം





ശബരിമലയില്‍ വീണ്ടും കാട്ടാനക്കൂട്ടം ചായക്കട തകര്‍ത്തു; ഒമ്പത് റൗണ്ട് വെടിവച്ചിട്ടും പിന്മാറിയില്ല
Posted on: 01 Dec 2011

രതീഷ് രവി




ശബരിമല: സന്നിധാനത്ത് ഉരക്കുഴിയില്‍ ബുധനാഴ്ച പുലര്‍ച്ചെ കാട്ടാനക്കൂട്ടമിറങ്ങി. ഇരുപതോളം ആനകളുണ്ടായിരുന്നു. രണ്ടെണ്ണം കാടിന് പുറത്തേക്കുവന്ന് ഒരു ചായക്കട പൂര്‍ണമായും തകര്‍ത്തു. കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിച്ചു. വനംവകുപ്പിന്റെ സന്നിധാനം, കരിമല, കോന്നി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഒമ്പത് റൗണ്ട് ആകാശത്തേക്ക് വെടിവച്ചിട്ടും ആനക്കൂട്ടം പിന്‍വാങ്ങിയില്ല. ചുറ്റുപാടുമുണ്ടായിരുന്ന തീര്‍ഥാടകരെ നേരത്തേതന്നെ ഒഴിപ്പിച്ചതുകൊണ്ട് അപകടം ഒഴിവായി. വെളുപ്പിന് നട തുറന്നശേഷം നാലുമണിയോടെ പലതവണ കതിന പൊട്ടിച്ചശേഷമാണ് കാട്ടാനസംഘം ഉള്‍വലിഞ്ഞത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. ഒമ്പതുമണിക്ക് പാണ്ടിത്താവളത്തെ വിരിപ്പന്തലുകാരാണ് ആദ്യം കാട്ടാനകളെ കണ്ടത്. അവര്‍ വിവരമറിയിച്ചതനുസരിച്ച് വനംവകുപ്പുകാരും പോലീസുമെത്തി. വിരിവച്ച് ഉറങ്ങാന്‍ കിടന്ന കുഞ്ഞുങ്ങളടക്കമുള്ളവരെ പെട്ടെന്നുതന്നെ ഒഴിപ്പിച്ചു. കുട്ടിയാനകള്‍ ഉള്‍പ്പെടെ ഏഴ് ആനകള്‍ ഉണ്ടായിരുന്നു. 9.30 ആയപ്പോള്‍ രണ്ട് പിടിയാനകള്‍ വാട്ടര്‍ ടാങ്കിന്റെ ഭാഗത്തേക്ക് കയറി. വിരിപ്പന്തല്‍ ഭാഗികമായി പൊളിച്ചു. മുകളിലേക്ക് കയറാതിരിക്കാന്‍ വനംവകുപ്പുകാര്‍ മൂന്നിടത്ത് തീ കൂട്ടി. ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. ചിന്നംവിളിയോടെ ഒരാന മുന്നോട്ടുവന്ന് തീ കെടുത്തി. കാഴ്ചക്കാരായി നിന്നവര്‍ ചിതറിയോടി. അയ്യപ്പന്മാര്‍ ശരണം വിളിച്ചു. വിരിഷെഡ്ഡിന്റെ ജനല്‍ തകര്‍ത്ത്, അയ്യപ്പന്മാര്‍ കരുതിയിരുന്ന പഴങ്ങളും ശര്‍ക്കരയും മലരും തിന്നു. വിരിപ്പന്തലിന്റെ മുന്നില്‍ വച്ചിരുന്ന അലൂമിനിയം ചരുവം എടുത്തെറിഞ്ഞു.

വീണ്ടും ആകാശത്തേക്ക് വെടി പൊട്ടിച്ചെങ്കിലും ആനകള്‍ കേട്ടമട്ട് വച്ചില്ല. അടുത്ത ഘട്ടമായപ്പോള്‍ കതിന പൊട്ടിച്ചു. അര്‍ധരാത്രിയോടെ ആനകള്‍ രണ്ടും പതിയെ പിന്‍വാങ്ങി.

പുലര്‍ച്ചെ ഒരുമണിയോടെ ഇരുപതോളം ആനകള്‍ തീര്‍ത്ഥാടനപാതയിലൂടെ വരിവരിയായി ഉരക്കുഴിയിലേക്ക് നീങ്ങി. രണ്ടെണ്ണമൊഴികെയുള്ളവ കാട്ടില്‍ കയറിനിന്നു. കച്ചവടക്കാരും തീര്‍ത്ഥാടകരും ഓടിമാറി. ഉരക്കുഴിയില്‍ കടയ്ക്കല്‍ സ്വദേശി അനിലിന്റെ ചായക്കട പൂര്‍ണമായും തകര്‍ത്തു. റഫ്രിജറേറ്ററും ഗ്രൈന്‍ഡറുമൊക്കെ നശിപ്പിച്ചു. പാത്രങ്ങള്‍ വാരിയെറിഞ്ഞു. പഴങ്ങള്‍, മൈദ, കടല എന്നിവ തിന്നു. ബിസ്‌കറ്റ് പായ്ക്കറ്റുകള്‍ പൊട്ടിച്ച് ഓരോന്നോരോന്നായി അകത്താക്കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവച്ചുകൊണ്ടിരുന്നു. 'പേടിപ്പിക്കല്ലേ' എന്ന ഭാവത്തില്‍ ആനകള്‍ രണ്ടും തീറ്റ തുടര്‍ന്നു. കതിന പ്രയോഗമായി പിന്നെ. ആദ്യമൊന്നും ആനക്കൂട്ടം ഗൗനിച്ചില്ല. തുടരെത്തുടരെ കതിന പൊട്ടിയപ്പോള്‍ സാവധാനത്തില്‍ കാട്ടിലേക്ക് കയറി. വരിവരിയായി ഉള്ളിലേക്ക് നീങ്ങി. ശ്വാസമടക്കിപ്പിടിച്ച് നിന്ന ഉദ്യോഗസ്ഥരും അയ്യപ്പന്മാരും ആശ്വാസത്തോടെ 'സ്വാമി ശരണം' വിളിച്ചു.

       മുകളില്‍ കൊടുത്തത് 1 .12 .11  ലെ മാതൃഭൂമി വാര്‍ത്തയാണ്. മുന്‍ പേജില്‍ തന്നെയാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്. അയ്യപ്പനെ കണ്ടു വണങ്ങാന്‍ വേണ്ടി ഇത്രയൊക്കെ ത്യാഗം സഹിച്ചു പാണ്ടിത്താവളത്തില്‍ തമ്പടിച്ച സ്വാമിമാരെ ആക്രമിക്കാന്‍ ആനകളെ അയച്ചത് ശ്രീ അയ്യപ്പന്‍ തന്നെയാവണം. ഭഗവാന്‍ അറിയാതെ ഒന്നും നടക്കില്ലല്ലോ. ആനകള്‍ ചീറി യടുത്തപ്പോള്‍ അയ്യപ്പന്മാര്‍ ആദ്യം വിളിച്ചത് പോലീസിനെയാവും. എല്ലാം ശാന്തമായപ്പോള്‍ നന്ദി പറഞ്ഞത് അയ്യപ്പന്! ഈ അയ്യപ്പന്‍റെ ഓരോ കളികള്‍. ആനകളെ അയച്ചു ഭക്തന്മാരെ പേടിപ്പിക്കുക. പിന്നെ പോലീസുകാരെ അയച്ചു ആനകളില്‍ നിന്ന് ഭക്തന്മാരെ രക്ഷിക്കുക. ഭഗവാന്റെ ഓരോ ലീലാവിലാസങ്ങള്‍ കാണുമ്പോള്‍ ആരായാലും 'സ്വാമിയെ ശരണമയ്യപ്പാ" എന്ന് വിളിച്ചു പോവും.




       




       മുസ്ലിമിന്റെ വക അയ്യപ്പന്‍ വിളക്കിന് 




       അന്ന ദാനം - മത സൌഹാര്‍ദം ? 




  
          


         2011  ഡിസംബര്‍ 3  ലെ പത്രത്തില്‍ വന്ന വാര്‍ത്തയാണ്. മത സൌഹാര്‍ദം എന്ന് വാര്‍ത്തയില്‍ പറഞ്ഞിട്ടില്ല. ഞാന്‍ കൂട്ടി ചേര്‍ത്തതാണ്. കോഴിക്കോടിനടുത്ത മക്കടയില്‍, മക്കട അയ്യപ്പഭക്തസംഘത്തിന്റെ അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ചു വയനാട്, മീനങ്ങാടി P.B.M. ആസ്പത്രി ഉടമ ഡോ: കെ വി. മുഹമ്മദ്‌ റാഫി  അന്നദാനം വഴിപാടു കഴിക്കുന്നതായിട്ടാണ് വാര്‍ത്ത.  ഈ വാര്‍ത്തക്ക് പ്രാധാന്യം ലഭിക്കാന്‍ കാരണം വഴിപാടു കഴിക്കുന്നത്‌ ഒരു മുസ്ലിം ആയതു കൊണ്ടാണ് എന്ന് പറയേണ്ടതില്ലല്ലോ. സാധാരണയായി ഇത്തരം അന്യമത കര്‍മാ

നുഷ്ടാനങ്ങളെ മതസൌഹാര്‍ദ ത്തിന്റെ പ്രതീകങ്ങളായിട്ടാണ് മാധ്യമങ്ങളും ചില ജനാധിപത്യ    പ്രസ്ഥാനങ്ങളും കാണുന്നത്. ശബരിമല ഉത്സവം മത സൌഹാര്‍ദം പൂത്തുലയുന്ന ഒരു ആഘോഷ
മായിട്ടാണ് ചില ഇടതുപക്ഷപുരോഗമന വാദികള്‍ കരുതുന്നത്. വാവരുടെ പള്ളിയില്‍ അയ്യപ്പന്മാര്‍ക് ലഭിക്കുന്ന സ്വീകരണവും, അവര്‍ അവിടെ നേര്‍ച്ച ഇടുന്നതും, പേട്ട തുള്ളലില്‍ മുസ്ലിങ്ങളും പങ്കെടുക്കുന്നതും മതസൌഹാര്‍ദം ബലപ്പെടുത്തും എന്ന് അവര്‍ പറയുന്നു. 


        മുകളില്‍ പറഞ്ഞ വഴിപാടുപോലുള്ള കാര്യങ്ങള്‍ മുമ്പും പല ദിക്കിലും  നടന്നിട്ടുള്ളതായി പല അവസരങ്ങളിലും വാര്‍ത്തയുണ്ടായിരുന്നു. ഒരിക്കല്‍ ഒരു മുസ്ലിം തന്റെ മകന് ഗുരുവായൂര്‍ അമ്പല ത്തില്‍ വെച്ച് ചോറൂണ് നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ഇതും ഒരു മത സൌഹാര്‍ദ പ്രവൃത്തിയായിട്ടാണ് പത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. മുസ്ലിങ്ങള്‍ ഹിന്ദു ആചാരങ്ങള്‍ അനുഷ്ടിക്കുന്നത് പോലെ ഹിന്ദുക്കള്‍ മുസ്ലിം ആചാരങ്ങള്‍ ചെയ്യുന്നതായി അധികം കാണാറില്ല. അപൂര്‍വ്വം  ചിലര്‍ നോമ്പ് നോല്‍ക്കാറു ണ്ടെന്നു  കേള്‍ക്കുന്നുണ്ട്. മുന്‍ കോഴിക്കോട് കലക്ടര്‍ ഡോ: ജയതിലക് അത്തരത്തിലുള്ള ഒരാളാണത്രേ!


       ഒരു മതക്കാരന്‍ മറ്റൊരു മതത്തിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നത് കൊണ്ട് മത സൌഹാര്‍ദം ഉണ്ടാവുമോ? ഒരു പക്ഷെ എല്ലാ മതവും തുല്യമാണ് എന്ന സന്ദേശം അതിലുണ്ടോ? ഇവിടെ മറ്റൊരു പ്രശ്നം ഉന്നയിക്കാമെന്നു തോന്നുന്നു. ഗുരുവായൂരില്‍ ചോറൂണ് കഴിച്ച മുസ്ലിം ഒരു യഥാര്‍ത്ഥ ഇസ്ലാമികവിശ്വാസിയല്ല എന്നതാണ് അത്. അതുപോലെ അയ്യപ്പന്‍ വിളക്കിന് അന്നദാനം 
വഴിപാടായി നടത്തിയ ഡോക്ടറും യഥാര്‍ത്ഥ മുസ്ലിം അല്ല. കാരണം, ഇസ്ലാം ഏറ്റവും നിന്ദ്യമായി കരുതുന്ന വിഗ്രഹാരാധനയെയാണ് അവര്‍ പ്രോത്സാഹിപ്പിച്ചത് എന്നത് തന്നെ.  ഇതിന്റെ പേരില്‍ മതനേതൃത്വം അവര്‍ക്ക് മതപരമായ ശിക്ഷ നല്‍കിക്കാണും എന്ന് കരുതുന്നു. എപ്പോഴും അങ്ങനെ ശിക്ഷ നല്‍കും  എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. സ്വാധീനവും, പണവും ഉള്ളവര്‍ മതനിന്ദ ചെയ്താലും മതനേതൃത്വം കണ്ണടക്കും. വലിയ മീനിനെ കാണുമ്പോള്‍ കൊക്ക് കണ്ണടക്കുന്നത് പോലെ. 
       മത വിശ്വാസവും മതസൌഹാര്‍ദവും സമന്വയിച്ച് കൊണ്ട് പോവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 

                         


.